Sunday, May 11, 2008

ഒരു പോക്കറ്റടി കാഴ്ച

ഇന്നലെ വൈകുന്നേരം ഒരു 7 മണിയായപ്പോള് "നേരത്തെയാ ന്നാ പിന്നെ സുഹൃത്തിനെ ചെന്നൊന്നു മുഖം കാണിക്കാം" എന്നോര്ത്ത് 6 നമ്പര് ബസില് ഫസ്റ്റ് സീറ്റിലെ വിന്ഡോ സൈഡില് ഇരുന്നു ആസ്വദിച്ചു പോകുമ്പോള് ട്രേഡ് സെന്റര് റൌണ്ട് എബൌട്ടിലെ സ്റ്റോപ്പില് ബസ്സ് നിര്ത്തി.

ഒരു 10-12 ആളുകള് കയറാന് ഉണ്ട്. ഡോറിനടുത്തേക്ക് വന്ന കൂട്ടത്തില് ഒരു മടക്കി പിടിച്ച പ്ലാസ്റ്റിക് കവറുമായി ഒരാള് ആവശ്യമില്ലാതെ തിരക്കുണ്ടാക്കാന് ശ്രമിക്കുന്നത് ഞാന് ശ്രദ്ധിക്കുന്നത് അപ്പോഴാണ്. തൊട്ടു മുന്നില് നിന്ന അല്പം പ്രായം ചെന്ന ഒരു പാകിസ്ഥാനി വ്യക്തിയുടെ ഉടുപ്പില് പിടിച്ചു തള്ളി നീക്കുകയാണ് ഇളം മഞ്ഞ ഷര്ട്ടിട്ട ഒരു മെലിഞ്ഞ ആള്. അത് കണ്ടപ്പോ എന്തോ വശപെശക് തോന്നിയെങ്കിലും സൂക്ഷിച്ചു നോക്കിയിരുന്നപ്പോള് ആ പാകിസ്ഥാനി ബസ്സില് കയറിയതോടെ അയാള് പതുക്കെ പുറകോട്ടു മാറുന്നു. എന്നിട്ട് തിരിഞ്ഞു നടക്കാന് തുടങ്ങുന്നു.

ഞാന് ആ പാകിസ്താനിയോടു "did u lost anything? check please " പറഞ്ഞപ്പോള് അധേഹത്തിനു ഇംഗ്ലിഷ് അറിയില്ല. തൊട്ടു നിന്ന ആള് ഹിന്ദിയില് പറഞ്ഞതും ഞാന് അദ്ധേഹത്തിന്റെ പോക്കറ്റ് ശ്രദ്ധിച്ചു ബസ്സിനെ പുറത്തു നിന്ന ആളെ കാണിച്ചു കൊടുത്തു. അപ്പോഴേക്കും മറ്റൊരാളും അയാളും കൂടെ ട്രേഡ് സെന്റര് സൈഡിലേക്ക് നടന്നു തുടങ്ങിയിരുന്നു.

ആ പാകിസ്താനി ഉടന് തന്നെ ബസില് നിന്നു ചാടി ഇറങ്ങി അവരുടെ പുറകെ ഓടി ചെന്നപ്പോഴേക്കും അവര് നല്ല സ്പീഡില് നടന്നു തുടങ്ങിയിരുന്നു. ബസ്സ് സ്റ്റോപ്പില് നിന്ന രണ്ടു പേര് അദ്ധേഹത്തെ സഹായിക്കാന് ഓടി ചെന്നു. ട്രേഡ് സെന്റെറിന്റെ എതിരെ വച്ചു അദ്ധേഹം ആ മഞ്ഞഷര്ട്ടുകാരനെ പിടികൂടിയതോടെ അയാള് പേഴ്സ് താഴെ ഇട്ടു ഓടി പോയി.ഞങ്ങള് എത്തിയപ്പോഴേക്കും അവര് റോഡ് മുറിച്ചു കടന്നു ഓടിയിരുന്നു.ഒരു 60 ദിര്ഹം മാത്രമെ നഷ്ടപ്പെട്ടുള്ളു. പേഴ്സിനുള്ളില് 500 ദിര്ഹം ഉണ്ടായിരുന്നത് സേഫ് ആണെന്ന് അദ്ധേഹം പറഞ്ഞു.

അവര് പറയുകയാ തിരക്കുള്ള ബസ്സ് സ്റ്റോപ്പുകളിലും നൈഫ് റോഡിലും ഇതൊക്കെ ഉണ്ടാവാറുണ്ടത്രേ. നമ്മുടെ നാട്ടിലേത് പോലൊക്കെ ഒരു ഗാംഗ് ആണത്രേ ഇവിടെയും.

തിരക്കില് ആകുമ്പോള് സൂക്ഷിക്കണേ.

23 comments:

പ്രിയ said...

അവര് പറയുകയാ തിരക്കുള്ള ബസ്സ് സ്റ്റോപ്പുകളിലും നൈഫ് റോഡിലും ഇതൊക്കെ പതിവാണത്രേ . ഒരു ഗാംഗ് ആണെന്ന്. ചെലപ്പോ ആയുധം ഉണ്ടാവും അവരുടെ പക്കല്.തിരക്കില് ആകുമ്പോള് സൂക്ഷിക്കണേ.പ്രത്യേകിച്ച് ആളുകള് തിക്കി തിരക്കുമ്പോള്.

Kaithamullu said...

അയാള്‍ പോക്കറ്റടിച്ചത് കണ്ട ഒരേയൊരാള്‍ ഞാന്‍ മാത്രാ.ഞാനാണെങ്കി പ്രിയയോട് പറഞ്ഞതുമില്ല.പിന്നെങ്ങനാ?

ബഷീർ said...

എല്ലാ തട്ടിപ്പ്‌ ,പറ്റിക്കല്‍ കേസുകളിലും മലയാളികള്‍ മുന്നിലുണ്ടെന്നാണറിവ്‌..

സൂക്ഷിക്കുക.. പോക്കറ്റില്ലാത്ത വസ്ത്രം ധരിക്കുക

പ്രിയ said...

ഹഹഹ. കൈതമുള്ളേ, താഴെ ബഷീര് ജി പറഞ്ഞതൊന്നു വായിച്ചേ . എന്നിട്ട് ഇയാടെ ഒരു ഫോട്ടോ എനിക്കയച്ചേ. പോലീസു പറഞ്ഞതു ആളെ കിട്ടാത്ത സ്ഥിതിക്കിപ്പോ എന്നാ ചെയ്യാനാ എന്നാ.:p
(വടി തന്നു എന്നോട് അടിക്കാന് പറഞ്ഞിട്ടാണേ. )

ബഷീര് ജി, സഹായിക്കാന് ആയി ഓടി ചെന്നതും രണ്ടു മലയാളികളാണ്. :)

Kaithamullu said...

പ്രിയേ,
ഞാന്‍ മലയാളിയെന്നാരു പറഞ്ഞു?പോട്ടം ബ്ലോഗീന്നെടുത്തോ.
-പിന്നെ വടി...അതിങ്ങ് തിരിച്ച് താ, രണ്ടീസാ‍യി നടുവിനൊരു പിടിത്തം, കുത്തി നടക്കാനാ...ജീ!

ബഷീർ said...

അങ്ങിനെ സഹായിക്കാനെന്ന ഭാവേന ഓടുന്നവരില്‍ സ്പീഡില്‍ ഓടുന്നവനായിരിക്കും കള്ളന്‍... (ഞാന്‍ ഓടിയിട്ടില്ല )

തറവാടി said...

മദ്രാസ്സില്‍ ജോലിചെയ്യുന്ന മാമയുടെ മകനൊപ്പം മിക്ക വെക്കേഷനിലും പോകാറുണ്ട് ഞാന്‍. മൂപ്പര്‍ ജോലിക്ക് പോയാല്‍ ട്രൈനിലും ബസ്സിലും ഉലകം ചുറ്റലാണ് പ്രധാന പരിപാടി. നാട്ടിലേക്ക് തിരിച്ചു വരേണ്ടുന്നതിന്‍‌റ്റെ തലേ ദിവസം ഇതുപോലെ കറങ്ങുന്ന സമയം കസിനും ഒപ്പമുണ്ട് . ബസ്സില്‍ സാമാന്യം നല്ല തിരക്കുണ്ട്. പോകറ്റില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഇടക്ക് കയ്യ് കൊണ്ട് അതൊന്നൂടെ ശ്രദ്ധിക്കുന്ന ഒരു ദു:സ്വഭാവമുണ്ടെനിക്ക് .

രണ്ട് മൂന്നാള്‍ക്കപ്പുറത്ത് നിന്നും ഒരാള്‍ എന്നെ ശ്രദ്ധിക്കുന്നതായി തോന്നി എനിക്കെന്തോ ഒരസ്വസ്ഥതയും അനുഭവപ്പെട്ടുതുടങ്ങി. ഇറങ്ങാനുള്ള സ്ഥലമെത്തി ഇറങ്ങുമ്പോള്‍ പാന്‍‌റ്റിലെ പിന്നിലെ പോകറ്റില്‍ ഒരു കയ്യ് മെല്ലെവന്നതെനിക്ക് നല്ല നിശ്ചയമുണ്ട് പക്ഷെ ഒന്നും പറയാനൊക്കുന്നുമില്ല ഇറങ്ങിക്കഴിഞ്ഞപ്പൊള്‍ പെട്ടെന്ന് കാര്യം പിടികിട്ടി ,കസിനൊട് പറഞ്ഞു ' പോകറ്റടിച്ചൂന്നാ തോന്നുന്നെ '

വര്‍ഷങ്ങളായി മദ്രാസ്സില്‍ ജോലിയുള്ള കസിന്‍‌റ്റെ വളരെ കൂളായ മറുപടി , നോക്കേണ്ട ടിക്കറ്റ് പോയോന്ന് നോക്ക്.

(തിരിഞ്ഞുനോക്കേണ്ട അതൊരിക്കലും കിട്ടില്ല പോയതു പോയി പിറ്റേന്ന് നാട്ടിലേക്ക് പോകാനുള്ള റിസര്‍‌വ്ഡ് ടിക്കറ്റ് പോയെങ്കില്‍ അത് വീണ്ടും എടുക്കാം എന്നാണ് മൂപ്പര്‍ ഉദ്ദേശിച്ചത്!)

അറ്നൂറ് രൂപയും നല്ലൊരു പേര്‍സും അന്ന് പോയി :(

എന്‍‌റ്റെ അനുഭവത്തില്‍ പോക്കറ്റടിക്കുന്നവര്‍ക്ക് േന്തോ ഒരു കഴിവുണ്ടെന്നാണ്.

ഓ.ടി : എന്തിനാണ് ലേബല്‍ കള്ളം എന്നതെന്ന് മനസ്സിലായില്ല :)

പ്രിയ said...

ബഷീര് ജി, ഈ കണ്ണടച്ചു വിശ്വസിക്കുന്നത് പോലെ തന്നെ തെറ്റല്ലേ കണ്ണടച്ചു സംശയിക്കുന്നതും? അങ്ങ് പറഞ്ഞതു മൊത്തം ഒരു നെഗറ്റീവ് അറ്റിറ്റൂടില് അല്ലെ? സഹായിക്കുന്നവനെ കള്ളനെന്നു സംശയിച്ചാല് റിയല് കള്ളനെ ആര് കാണും?

തറവാടി, ഇന്നലത്തെ ആ സംഭവത്തില് ആ പാവം മനുഷ്യന്റെ ദൈവാനുഗ്രഹം തന്നെ.ഞാന് കണ്ടില്ലെങ്കില് , സംശയിച്ചില്ലെങ്കില് , ആ ബസ്സ് നീങ്ങിയത്തിനു ശേഷം ആണ് അറിഞ്ഞതെങ്കില്, അല്ലെങ്കില് ഞാന് പറഞ്ഞതു മനസിലാകാതെ എന്നെ കടന്നു പോയെങ്കില്, പുറകെ ചെന്നിട്ടു അയാളെ പിടിക്കാനാവാഞ്ഞെങ്കില് എല്ലാം കഷ്ടം ആയേനെ. അബുധാബിയില് വാച്ചുമാന് ആണത്രേ അദ്ധേഹം. അതൊരു ചെറിയ തുകയാവില്ല അദ്ദേഹത്തിന്.

നന്ദു said...

വസ്ത്രങ്ങളിൽ എന്നു പോക്കറ്റ് വച്ചു തുടങ്ങിയോ അന്നു മുതൽ പോക്കറ്റടിയും ലോകത്തുണ്ടായിക്കാണണം!.

പുലിവാലിനു വയ്യാന്നും പറഞ്ഞ് കണ്ടാലും മിണ്ടാതിരിക്കുന്നവാരാണിന്ന് കൂടുതലും!!.

നന്നയി പ്രിയ !

പ്രിയ said...

തറവാടി, ലേബല് എന്ത് വേണം എന്നറിയാഞ്ഞിട്ടു, എന്തേലും വേണല്ലോ എന്നോര്ത്ത് എഴുതിയതാ. ഇനിയുള്ള കള്ളത്തരം മൊത്തം (:|) ഈ ലേബലില് എഴുതാന്നോര്ത്ത്.

കുഞ്ഞന്‍ said...

പ്രിയ..

പലതും കണ്ടാലും കേട്ടാലും ആരും ഒന്നു പറയാറില്ല എന്തിനാണ് വേലിലിരുന്ന പാമ്പിനെയെടുത്ത് തോളത്ത് വയ്ക്കണെയെന്ന് വിചാരിച്ച്. പക്ഷെ പ്രിയയുടെ പ്രവര്‍ത്തി അഭിനന്ദനീയം തന്നെ..

സാധരണ ഇന്ത്യാക്കാര്‍ ഗള്‍ഫു നാടുകളില്‍ പിടിച്ചുപറിയൊ പോക്കറ്റടിയൊ നടത്താറില്ലെന്നണെന്റെറിവ്. പ്രത്യേകിച്ച് മലയാളി. കാരണം ഒരുപാട് വയറുകള്‍ അയാളെ നോക്കിയിരിക്കുന്നുണ്ടെന്നുള്ള സത്യം മനസ്സില്‍ക്കിടന്ന് പുകയുമ്പോള്‍...

ഓ.ടോ. മലയാളിയെ നോവിക്കാന്‍ കിട്ടുന്ന ഒരവസരവും വെറുതെ വിടരുത്..

ബഷീർ said...

അങ്ങിനെ തെറ്റിദ്ധരിക്കല്ലേ..
മൊത്തത്തില്‍ ഉദ്ധേശിച്ചിട്ടില്ല..

ഇനി ആ വടി ദൂരെ കളഞ്ഞേക്ക്‌..

പ്രിയ said...

വടി എന്റെ കൈയില് ഇരിക്കട്ടെ.ഇമ്മാതിരി വര്ത്തമാനം പറയേണ്ട വല്ല കാര്യോണ്ടോ? ആക്ച്വലി അത് കുഞ്ഞനെ എല്പ്പിക്കുകയാ വേണ്ടേ.

എന്തായാലും ഞാന് ഓര്ക്കുന്നത് ഇതു ബസില് യാത്ര ചെയ്യുന്നവരോട് കഴിയുമെങ്കില് പറയണം എന്നാ. കാരണം ബസ്സ് സ്റ്റേഷനില് ഒഴികെ മറ്റൊരിടത്തും ശരിയായ ക്യു ഒന്നും ഇല്ല. തിരക്കുണ്ട് താനും.

[ ഞാന് ദുബായിയില് വന്ന സമയത്തു എന്റെ ഒരു സുഹൃത്തു പറഞ്ഞിരുന്നു ഇവിടെ ഒത്തിരി CIDകള് എപ്പോഴും തിരക്കുള്ള സ്ഥലത്തുണ്ടാകും എന്ന്. (അന്നൊക്കെ അറബിയെ കണ്ടാല് സംശയം ഇതു CID ആയിരുക്ക്യോ എന്നായിരുന്നു)
ഇത്രക്കും സുരക്ഷയുള്ള ഇവിടെ ഇമ്മാതിരി കള്ളത്തരം എങ്ങനെ നടക്കുന്നു? അതോ എന്റെ ഫ്രണ്ട് ചുമ്മാ പറഞ്ഞതായിരിക്കുമോ? ]

ബഷീർ said...

പിന്നെ വടിയും പിടിച്ച്‌ ഇങ്ങ്‌ വാ.. ( ഞാനോടും )

കുഞ്ഞന്‍ പറഞ്ഞതിനോട്‌ പൂര്‍ണ്ണമയി ഇന്നത്തെ അവസ്ഥയില്‍ യോജിക്കാന്‍ കഴിയില്ല..

ഇന്നത്തെ പത്രം വായിച്ചിട്ട്‌ കുറെ കാലമായവര്‍ക്ക്‌ പഴയ മലയാളിയെ മാത്രമേ പരിചയമുണ്ടാവുകയുള്ളൂ.. ( പഴയത്‌ മുഴുവന്‍ നല്ലവരായിരുന്നു വെന്ന് അഭിപ്രയമില്ല )

അടുത്ത ദിവസം റേഡിയൊയില്‍ ഒരു അണ്ണ ന്‍ ദുബായില്‍ വെച്ച്‌ രണ്ട്‌ പേര്‍ ചേര്‍ന്ന് അദ്ധേഹത്തെ കാറില്‍ കയറ്റികൊണ്ട്‌ പോയി കൊള്ളയടിച്ച കാര്യം പറയുന്നത്‌ കേട്ടു.. അതില്‍ ഒരള്‍ മലയാളിയായിരുന്നു. ഇപ്പോള്‍ ഇന്റര്‍ പോള്‍ തേടുന്ന ഒരുത്തന്‍ മലയാളിയാണ്‌`. എത്രയോ പാവപ്പെട്ട പെണ്‍ കുട്ടികളെ ഗള്‍ഫില്‍ കൊണ്ട്‌ വന്ന് വിറ്റ്‌ കാശുണ്ടാക്കുന്ന ഇറച്ചികച്ചവടക്കാര്‍.. അതില്‍ തലപ്പത്ത്‌ മലയാളികള്‍ എത്ര.. വിസ തട്ടിപ്പു വീരന്മാര്‍.. നാട്ടില്‍ കല്ല്യാണം കഴിച്ച്‌ പാവപ്പെട്ട ആ സ്ത്രീയെ തനിച്ചാക്ക്‌ ഇവിടെ ശ്രീലങ്ക / ഫിലിപ്പീനികളുടെ പിന്നാലെ നടക്കുന്നവര്‍.. കിട്ടിയ കാശ്‌ മിക്കവാറും ബാറിലെ പെണ്ണുങ്ങള്‍ക്ക്‌ മാലയിടാന്‍ ചിലവാക്കുന്നവര്‍ .. അങ്ങിനെ എത്രെയെത്ര വീര ഗാഥകള്‍...

സംവരണം ആവശ്യമില്ലാത്ത വിധത്തില്‍ സ്ത്രീകളും ഈ പറയപ്പെട്ട വീരക്യത്യങ്ങളില്‍ തങ്ങളുടെ കഴിവ്‌ തെളിയിക്കുന്നുണ്ട്‌..

അതിനിടയിലും നല്ല സത്യസന്ധരായ, സുമുഖരും സൂശീലന്മാരും സുശീലമാരുമായ മലയാളികളെ വിസമരിക്കുന്നില്ല.. നന്മ എന്നും നില നില്‍ക്കട്ടെ

എന്നെപ്പോലെ നല്ലവരായ , പ്രിയ , കുഞ്ഞന്‍ തുടങ്ങിയ എല്ലാവര്‍ക്കും നല്ലത്‌ വരട്ടെ

NB :തല്ലിയിട്ട്‌ ഞാന്‍ നന്നാവുമെന്ന് കരുതണ്ട.. അങ്ങിനെ നന്നവുമായിരുന്നെങ്കില്‍ എന്ന് നന്നായേനേ...

പ്രവീണ്‍ ചമ്പക്കര said...

ഒരു കാര്യം സത്യം....ദുബൈല്‍ ഇപ്പൊള്‍ പോക്കറ്റടി നല്ലവണം ഉണ്ട്. ഒരു നല്ല കാര്യം ചെയതതിന് അഭിനന്നനങ്ങള്‍....

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു...

Unknown said...

ഒരു പട്ടാണിയുടെ വേഷത്തില്‍ ഞാനാ വണ്ടിയില്‍ ഉണ്ടായിരുന്ന കാര്യം പ്രിയ ഏങ്ങനെ അറിഞ്ഞൂ.
ദുബായി അല്ലെ പാവങ്ങള്‍ ജീവിച്ചു പോട്ടേ
പ്രിയെ

വല്യമ്മായി said...

പോക്കറ്റടി മാത്രമല്ല പ്രിയ,രണ്ട് മാസം മുമ്പ് എന്റെ അനിയത്തി ട്രേഡ്സെന്റര്‍‌ റൗണ്ട് അബൗടില്‍ ബസ്സിറങ്ങി അടുത്ത ബസിനായി റോഡ് മുറിച്ച് കടക്കുമ്പോള്‍ ഒരുത്തന്‍ നടന്ന് പിന്നാലെ ഫോണ്‍‌ നമ്പര്‍ ചോദിക്കുകയായിരുന്നത്രേ.

രാത്രി എട്ടു മണിക്ക് ഹോര്‍ അല്‍ അന്‍സില്‍ നിന്നും കരാമ വരെ സ്ഥിരമായി ബസ്സില്‍ സ്ഞ്ചരിച്ചിട്ടുണ്ട്,പത്ത് കൊല്ലം മുമ്പ്.ആ നല്ല കാലമൊക്കെ പോയി. :(

Rafeeq said...

:( നല്ല കാലം വരുമെന്നാശ്വസിക്കാം...

ഇതു വായിച്ചപ്പൊ, ചെന്നൈയില്‍ പഠിക്കുംബോള്‍, എന്റെ കയ്യിന്നു മൊബൈല്‍, ഫൊണ്‍ ചെയ്യാനെന്നു ചോദിച്ചു, കയ്യിന്നു തട്ടിപറിച്ചോടിയതോര്‍ത്തു പോയി.. :(

ഉഗാണ്ട രണ്ടാമന്‍ said...

ഒരു നല്ല കാര്യം ചെയതതിന് അഭിനന്തനങ്ങള്‍....

മുസാഫിര്‍ said...

നല്ല മനസ്സാന്നിദ്ധ്യം , പ്രിയ.പലരും, ങാ നമുക്കെന്ത് കാര്യം,എന്നു പറഞ്ഞ് സാ മട്ടിലിരിക്കുമ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന് അഭിനന്ദനമര്‍ഹിക്കുന്നു.ദുബായ് പോലീസില്‍ അറിയിച്ചാ‍ല്‍ ഒരു സര്‍ട്ടിഫിക്കറ്റെങ്കിലും ഉറപ്പ്.തമാശയായി പറഞ്ഞതോ കളിയാക്കിയതോ അല്ല ,കേട്ടോ.

പ്രിയ said...

മുസാഫിര് ,അപ്പോള് തന്നെ പോലീസിനെ വിളിച്ചു പറഞ്ഞിരുന്നു ഇങ്ങനെ ട്രേഡ് സെന്റര് റൌണ്ട് അബൌടില് നടന്ന പോക്കറ്റടിയെ കുറിച്ച്. പക്ഷെ ആളെ കിട്ടാത്ത സ്ഥിതിക്ക് എന്ത് ചെയ്യാന് എന്ന് മറുപടി.

സര്ട്ടിഫിക്കറ്റ് വേണ്ട പക്ഷെ നാളെ എന്റെയോ എന്റെ സുഹൃത്തിന്റെയോ മറ്റുള്ളവരുടെയോ വാലറ്റ് നഷ്ട്ടപെടാതിരിക്കാന് ഒരു ശ്രദ്ധ, അത് കിട്ടിയിരുന്നെങ്കില്. പലയിടത്തും പിക്പോക്കറ്റിംഗ് നടക്കുന്നതായി പലരും പറയുന്നു.ഇവിടെ എന്നെ പോലുള്ള നല്ലൊരു വിഭാഗം അതിനെ കുറിച്ച് ഒട്ടും അലേര്ട്ട് അല്ല. നാട്ടില് തിരക്കില് നാം അറിയുന്നുണ്ട് ഇതെല്ലാം ഉണ്ടായേക്കാം എന്ന്. ഇവിടെ അതല്ലല്ലോ. ഒട്ടും കുറ്റകൃത്യങ്ങള് ഇല്ല എന്ന് തന്നെ എല്ലാവരും കരുതുന്നു.(എല്ലായിടത്തും cid ക്കാര്യം ഞാന് എനിക്കറിയാവുന്ന എല്ലാരോടും പറയാറും ഉണ്ട് )

വല്യമ്മായി വല്ലവനും ഫോണ് നമ്പര് ചോദിച്ചാല് 999 എന്ന് പറയാം അല്ലെ?. എന്നിട്ട് വിളിച്ചു തരണോ എന്നും ചോദിക്കാം . :) (ഈ മൂന്നക്ക നമ്പര് അല്ലാതെ വല്ല 04/O50/055 നമ്പര് ഉണ്ടോ ദുബായ് പോലീസിനു? ഒന്നറിഞ്ഞിരിക്കണം അല്ലോ. ആവശ്യം വന്നാലോ)

smitha adharsh said...

അപ്പൊ,ദുബൈയിലും പോക്കറ്റടി ഉണ്ടോ...നമ്മുടെ മലയാളികളുടെ ഒരു കാര്യം..!!

Loading