Saturday, May 9, 2009

കാണാതാവുന്ന സ്ത്രീജന്മങ്ങള്‍

നോബല്‍ ജേതാവായ ഡോ. അമര്‍ത്യസെന്നിന്റെ കണക്കനുസരിച്ച് 1986 ല്‍ 37 കോടി സ്ത്രീകള്‍ ഇന്ത്യന്‍ ജനതയില്‍ നിന്നും അപ്രത്യക്ഷമായി. 'അപ്രത്യക്ഷമായി' എന്ന വാക്കിനു 'ഇല്ലാതായി' എന്നായിരുന്നു അദ്ദേഹം കല്പ്പിച്ച അര്‍ഥം. ഇന്ത്യയുടെ ജനതയില്‍ എണ്ണപ്പെടേണ്ട 37 കോടി എങ്ങും പരാമര്‍ശിക്കപ്പെടാന്‍ പോലും അവശേഷിച്ചില്ല.

പെണ്‍ശിശുഹത്യക്ക് ഇന്ത്യന്‍ ചരിത്രത്തില്‍ എന്നും വേരുകള്‍ ഉണ്ടായിരുന്നു. ഉള്‍ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ നൂറു രൂപ വയറ്റാട്ടിക്ക് കൊടുത്താല്‍ പിറന്ന പെണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ചോ ജീവനോടെ കുഴിച്ചിട്ടോ വിഷം കൊടുത്തോ കൊന്ന് തരും. അതല്ല അച്ഛനോ അച്ഛമ്മയോ അതു ഒരു പൈസ ചിലവില്ലതെ സ്വയം ചെയ്തുകൊള്ളും.

പെണ്‍ഭ്രൂണഹത്യ ഇന്ത്യയില്‍ നിയമവിരുദ്ധമാണിന്ന്.അള്‍ട്രാസൗണ്ട് വഴി ഭ്രൂണത്തിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നത് അനുവദനീയമല്ലാതിരുന്നിട്ടും ഓരോ വര്‍ഷവും ഒരു കോടിയോളം പെണ്‍ഭ്രൂണങ്ങള്‍ ഇന്നും നശിപ്പിക്കപ്പെട്ടുകൊണ്ടീരിക്കുന്നു.

ഇതിനോടൊപ്പം വായിക്കാന്‍ ആയി.

ചെറുപ്പക്കാരികളായ വധുക്കളുടെ സ്ത്രീധനമരണങ്ങളും കൂടിക്കൊണ്ടേ ഇരിക്കുന്നു. ഇതു മിക്കവാറും ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും ചിലപ്പോള്‍ സഹോദരങ്ങളും ഒക്കെ ചേര്‍ന്നു നടത്തുന്ന കൊലപാതകം തന്നെ ആണ്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയോ അടുക്കളയില്‍ മനപൂര്‌വ്വം സ്രഷ്ടിക്കപ്പെടുന്ന അപകടങ്ങളിലോ നിര്‍ബദ്ധിച്ച് കഴിപ്പിക്കുന്ന ഉറക്കഗുളികകളിലോ തൂങ്ങിമരണങ്ങളിലോ വര്‍ഷാവര്‍ഷം ഏകദേശം ഇരുപത്തയ്യായിരത്തോളം യുവതികള്‍ ഇമ്മാതിരി ഇല്ലാതാക്കപ്പെടുന്നു അല്ലെങ്കില്‍ മരിച്ചതിനു തുല്യമായി ജീവിച്ചിരിക്കുന്നു.

ഈ വിവരങ്ങള്‍ എല്ലാം www.50millionmissing.in എന്ന വെബ്സൈറ്റില്‍ നിന്നാണ്. ആ ക്യാമ്പെയിന്റെ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാരിനും കൂടി സമര്‍പ്പിക്കാന്‍ ആയി http://gopetition.com/petitions/stop-female-genocide-in-india.html എന്ന ഒരു പെറ്റീഷന്‍ (Mar 07, 2008) തയാറാക്കിയിരിക്കുന്നു.

അല്ല.എനിക്ക് ഒരു ഫോര്‍‌വേഡ് മെയില്‍ ആയി കിട്ടിയ, ഇന്നു ഈ സമയം വരെ ഞാനടക്കം വെറും 1309 ഒപ്പിട്ട അതില്‍ നിങ്ങളുടെ പേരും സ്ഥലവും ചേര്‍ത്ത് ഒപ്പിടാന്‍ അഭ്യര്‍ഥിക്കാന്‍ അല്ല ഞാന്‍ ഇതിവിടെ പറഞ്ഞത്. അങ്ങനെ ഒരു പെറ്റീഷന്‍ എന്തെങ്കിലും ഗുണം ചെയ്യുമോ എന്നും അറിയില്ല. വിശ്വസിക്കുന്നുമില്ല.

പക്ഷെ ആ രണ്ടാമത്തെ കാറ്റഗറിയില്‍ ഉള്ള വര്‍ഷാവര്‍ഷം ഇരുപത്തയ്യായിരം വച്ച് കൂടുന്ന 'ഇല്ലാതാകുന്നവരെ' കുറിച്ച് ചിന്തിക്കാനായ്‍ മാത്രം ആണ് ഇതു ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. ക്രൂരമാണെന്നറിയാം, എങ്കിലും ആ ഇരുപത്തയ്യായിരത്തില്‍ ഒന്നാവുന്നതിനെക്കാള്‍ ഭേദം ആദ്യത്തെ കാറ്റഗറിയിലെ കോടിയില്‍ ഒന്നാവുന്നത് തന്നെയാണ് എന്നു ചിന്തിച്ച് പോകുന്നതിനാല്‍ ആണ്.

സ്ത്രീധന കൊലപാതകങ്ങള്‍ ഒന്നും എനിക്കു ഭാഗ്യത്താല്‍(ദൈവാധീനത്താല്‍) നേരിട്ടറിയില്ല. പക്ഷെ അതിനു തുല്യമായ പലസാഹചര്യങ്ങളും പ്രബുദ്ധരായ ഇന്നും നമ്മുടെ കേരളസമൂഹത്തില്‍ തന്നെ നേരിട്ടറിയാം.

ആ ഇരുപത്തയ്യായിരങ്ങള്‍, ആരും അറിയാതെ പോകുന്ന അനേകം ഇരുപത്തയ്യായിരങ്ങള് നിലനില്‍ക്കുന്നിടത്തോളം, പെണ്‍കുഞ്ഞുങ്ങളേ, നിങ്ങള്‍ ജനിക്കാതിരിക്കട്ടെ.

5 comments:

പ്രിയ said...

ആഗസ്റ്റ് 2007 ല്‍ വൈകല്യമുള്ള ഒരു കുഞ്ഞിനെ ഭ്രൂണാവസ്ഥയില്‍ നീക്കം ചെയ്യാനായി കോടതിയെ സമീപിച്ച ദമ്പതികളെ ഓര്‍ക്കുന്നോ? അന്നു അതിനോട് സമൂഹത്തിന്റെ പ്രതികരണങ്ങളും.

കണ്ണനുണ്ണി said...

കാലിക പ്രസക്തിയുള്ള പോസ്റ്റ്‌. വളരെ നന്നായിരിക്കുന്നു

ബഷീർ said...

ഇരുണ്ട യുഗം എന്ന് വിളിക്കപ്പെട്ട ആറാം നൂറ്റാണ്ടിൽ പെൺകുഞ്ഞിന് പിറന്ന് വീഴാനുള്ള സ്വതന്ത്ര്യമുണ്ടായിരുന്നു. പിന്നീട് ജീവനോടെ കുഴിച്ച് മൂടപ്പെടുവനെങ്കിലും. ഇന്ന് മനുഷ്യൻ ഏറെ പുരോഗമിച്ചപ്പോൾ പുറം ലോകം കാണിക്കാതെ തന്നെ കൊന്നൊടുക്കാൻ അവൻ പഠിച്ചിരിക്കുന്നു.

മനുഷ്യ മനസ്സുകളിൽ നിന്ന് കരുണയും സ്നേഹവും എല്ലാം ഇല്ല്ലാതായികൊണ്ടിരിക്കുന്നതിന്റെ ഫലമാണിതെല്ലാം..

ഇവിടെപെൺകുട്ടികൾക്ക് ശത്രുവായി പരിണമിക്കുന്ന തിൽ സ്ത്രീകളുടെ യും പങ്ക് കുറവല്ല..:(

പ്രിയ said...

പിറന്ന് വീഴാനുള്ള സ്വാതന്ത്യം. ആര്‍ക്കു വേണം? ജീവിക്കാന്‍ അനുവദിക്കാത്ത ലോകത്ത് പിറക്കാതിരിക്കുന്നതാണ് നല്ലത്.

sHihab mOgraL said...

പ്രിയ,
വെറും ഉപഭോഗവസ്തുവായി പരിണമിക്കുന്ന സ്ത്രീകളെക്കുറിച്ച് ഞാനും ആലോചിക്കാറുണ്ട്.. ഇപ്പോള്‍ കൂടുതലായും..
പക്ഷേ, ഈ കണക്കുകള്‍ കൂടുതല്‍ ചിന്തിപ്പിക്കുന്നതാണ്‌. സ്നേഹത്തിനും മനുഷ്യത്വത്തിനപ്പുറം ഉപഭോഗപരത ജീവിതത്തിന്റെ താളക്രമം നിശ്ചയിക്കുമ്പോള്‍ സ്വാഭാവികമായ പരിണാമമായിരിക്കണമിത്.. എന്നിട്ടും നമ്മള്‍ അറിവ് നടിക്കുന്നു.. എന്തറിയുന്നുവെന്നാണ്‌..

Loading